-->

Followers of this Blog

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ലാസറിന്റെ രണ്ടാം മരണം

ലാസര്‍ മരിച്ച വിവരം രണ്ടു ദിവസം കഴിഞ്ഞാണു, യേശു അറിഞ്ഞത്. പരേതനെ മനസ്സിലായോ? പണ്ടു, കര്‍ത്താവീശോമിശിഹാ ഉയര്‍പ്പിച്ചു വിട്ട കക്ഷി തന്നെയാണു, വീണ്ടും കാലം ചെയ്തിരിക്കുന്നതു. സെമിത്തേരിയില്‍ ചെന്നു കുഴിമാടത്തില്‍ ഒരു പെട്ടി തിരി കത്തിച്ചേക്കാം എന്നു വിചാരിച്ചാല്‍ ഇന്നു ഹര്ത്താലായിട്ടു ഒരു മുറുക്കാന്‍ കടപോലും തുറക്കില്ല എന്ന കാര്യം യേശു ഓര്‍ത്തതു.
പത്രോസിനോടു വിളിച്ചു പറഞ്ഞാല്‍ സംഗതി ശരിയാക്കാവുന്നതേയുള്ളൂ. ഗുരു പറഞ്ഞാല്‍ കട കുത്തി തുറന്നായാലും പഹയന്‍ തിരി കൊണ്ടു വന്നു കളയും. എന്നാലും അതു ശരിയല്ലല്ലൊ…പവര്‍ക്കട്ടു വരുമ്പോള്‍ കത്തിക്കാനയി വെച്ചിരുന്ന ഒരു കക്ഷണം തിരി തപ്പി പിടിച്ചു യേശു സിമിത്തേരിയിലേക്ക് വെച്ചടിച്ചു.
സെമിത്തേരിയിലെത്താന്‍ ഒരു പത്തിരുപത് മീറ്റര്‍ ബാക്കി നില്ക്കെ, മാര്‍ത്തായും മേരിയും (പരേതന്റെ സഹോദരിമാര്‍) സെമിത്തേരിയില്‍ നിന്നും പുറത്തേക്ക് വരുന്നത് യേശു കണ്ടു. യേശുവിനെ കണ്ട പാടെ, മാറത്തലച്ചു കരഞ്ഞു കൊണ്ട് മാര്‍ത്താ ഓടിയെത്തി. പഴയ ഡയലോഗ് ഒന്നു കൂടി കാച്ചി.
“ഗുരോ അങ്ങിവിടെ ഉണ്ടായിരുന്നെങ്കില്‍ അവനിതു സംഭവിക്കില്ലായിരുന്നു.”
“ഏതാണവന്റെ കുഴിമാടം.” യേശു ചോദിച്ചു.
മാര്‍ത്താ ലാസറിന്റെ കുഴിമാടം കാണിച്ചു കൊടുത്തു. ലവനെ ഇപ്പൊ ഉയര്‍പ്പിച്ചു പയറു പോലെ മുന്നില്‍ നിര്‍ത്തുന്നതു കാണാന്‍ മറ്റുള്ളവരും ചുറ്റും കൂടി നിന്നു.
ലാസറിന്റെ കുഴിമാടത്തില്‍ തിരികത്തിച്ചു വെച്ചു ഒരു ഒപ്പീസും ചൊല്ലി, യേശു തിരിച്ചു നടന്നു.
“ഗുരോ, ഇതെന്തോന്നിടപാടാണു” മാര്‍ത്താ കലിച്ചു. മേരി വിങ്ങിപ്പൊട്ടി. മറ്റുള്ളവര്‍ പിറുപിറുത്തു. ഇതൊന്നും മൈന്റ് ചെയ്യാതെ യേശു സെമിത്തേരിയില്‍ നിന്നും പുറത്തിറങ്ങി.
തന്നെ കുരിശില്‍ തറക്കാന്‍ മീറ്റിങ്ങ് കൂടിയവരുടെ കൂട്ടത്തില്‍ ലാസറും ഉണ്ടായിരുന്നു എന്ന കാര്യം ആരൊ അവനു ചോര്‍ത്തികൊടുത്തിരുന്നു. ശുഭം.