-->

Followers of this Blog

2011, ജൂൺ 6, തിങ്കളാഴ്‌ച

മാതൃഭൂമിയുടെ നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക്‌ കത്തി വെക്കാം

വളരെ യാദൃച്ചികമായിട്ടാണ് മാതൃഭൂമി ഫ്രെയിം എന്ന കോളത്തില്‍ പുതിയ ചിത്രങ്ങളെ പ്രേക്ഷകര്‍ക്കും വിലയിരുത്താം എന്ന കോളം കണ്ടത്‌. അത് നല്ലകാര്യമായി തോന്നി. മാണിക്യകല്ല്‌ എന്ന ചിത്രത്തിന്റെ റിവ്യൂ പോസ്റ്റ്‌ ചെയ്തു. കാലം മാറിയിട്ടും കത്രികവെപ്പ്‌ മാറിയിട്ടില്ല എന്നനുസ്മരിപ്പിക്കും വിധമാണ് മോഡറേറ്റ് ചെയ്യാന്‍ വേണ്ടി പോയ റിവ്യൂ തിരിച്ചു വന്നത്.
ഡബിള്‍സ് എന്ന സിനിമയെ കുറിച്ച് പറഞ്ഞ ഭാഗത്ത്‌ "ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ്‌ ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. " ഇങ്ങനെ പറഞ്ഞ ഭാഗം കാണ്മാനില്ല. ഇതില്‍ എന്തെങ്കിലും സഭ്യത കുറവോ സംസ്കാരശൂന്യതയോ ബഹുമാനപ്പെട്ട എഡിറ്റര്‍ കണ്ടോ ആവോ? "ആ പോട്ട് പുല്ല്" എന്ന് കരുതി വിട്ടു കളഞ്ഞു. രണ്ടു ദിവസം മുന്‍പ്‌ സീനിയേഴ്സ് എന്ന സിനിമയുടെ റിവ്യൂ അവിടെ ഇട്ടു. സംഗതി ഉഷാര്‍. കുരിശുമരണം കഴിഞ്ഞു മൂന്നാം ദിവസമാണ് റിവ്യൂ ഉയര്‍ത്തെഴുന്നേറ്റത്. അതും സമ്പൂര്‍ണ്ണ വികലാംഗനായി.

റിവ്യൂവിന്റെ മുഴുവന്‍ ഭാഗവും ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇട്ടിരുന്നു. അതില്‍ എഡിറ്റ്‌ ചെയ്തു കളയാന്‍ മാത്രം എന്താണുള്ളത് എന്ന് മനസിലായില്ല. എഡിറ്ററല്ലേ; ശമ്പളം വാങ്ങുന്നതല്ലേ; എന്തെങ്കിലുമൊക്കെ എഡിറ്റി നോക്കണ്ടേ എന്ന് കരുതിയാണ് സഖാവ് എഡിറ്റര്‍ അത് ചെയ്തതെങ്കില്‍ അതിനെ ഘോരഘോരമായി തന്നെ ഞാന്‍ പിന്താങ്ങുന്നു. ഒരാളുടെ കഞ്ഞിയില്‍ മണ്ണിട്ട്‌ ഒരു റിവ്യൂ പോസ്റ്റ്‌ ചെയ്തു എന്ന പേരുദോഷം കേള്‍പ്പിക്കാന്‍ എനിക്ക് മേല. എല്ലാവരും എഡിറ്റിംഗ്ന്റെ അവകാശികള്‍.

പക്ഷെ! ഒരു കാര്യം ശ്രദ്ധിക്കണം. "പുതിയ റിലീസുകള്‍ നിങ്ങള്‍ക്കും വിലയിരുത്താം. നിങ്ങള്‍ കണ്ട പുതിയ സിനിമകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണിത്." എന്നൊന്നും പരസ്യമായി കേറി അങ്ങ് പ്രഖ്യാപിച്ചു കളയക്കരുത്. കുറച്ചു കൂടെ സംയമനം പാലിച്ച് അഥവാ നിങ്ങള്‍ എന്തെങ്കിലും വിലയിരുത്തുവാണേല്‍ 'ഞാന്‍ കേറി അങ്ങ് കത്രിക വെക്കും' എന്ന് കൂടി പറയുവാണേല്‍, വിലയിരുത്തുന്നവര്‍ അങ്ങവിടെ കാണും പോലെ Super, Kidilan, Kidilol kidilan, Hit തുടങ്ങി ഒറ്റവാക്കില്‍ ഉത്തരമെഴുതി സായൂജ്യമടയും.

ഇനി സിനിമയുടെ റിവ്യൂ ഇങ്ങനെ ഇരിക്കണം എന്ന് അങ്ങേക്ക്‌ വെല്ല മുന്‍ധാരണയും ഉണ്ടെങ്കില്‍ അതും പ്രസ്തുത പേജില്‍ അമ്പതു വാക്കില്‍ കവിയാതെ ഉപന്യസിക്കാവുന്നതാണ്. പ്രിന്റ്‌ എഡിഷന്‍ ഒന്നുമല്ലല്ലോ ആവശ്യത്തിന് സ്ഥലമെടുത്ത് എഴുതിയാലും തരക്കേടൊന്നും വരാനില്ല. അഥവാ ഒന്നോ രണ്ടോ എംബി കൂടുതല്‍ എടുത്താലും കണ്ണടക്കാവുന്ന കേസല്ലേ ഉള്ളു.

ഇത്തരം കാര്യങ്ങള്‍ പരിഹരിച്ച ശേഷം വിവരത്തിനു ഒരു കുറിപ്പടി കൂടി അയക്കണം എന്ന് വിനീതനായ പ്രേക്ഷകന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇനി അഥവാ പരിഹരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ "നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക്‌ കത്തി വെക്കാം." എന്ന് മേല്പ്പടി ടൈറ്റില്‍ മാറ്റണം എന്നും താഴ്മയായി അപേക്ഷിച്ചു കൊണ്ട്. സുലാന്‍.

അഭിപ്രായങ്ങളൊന്നുമില്ല: