-->

Followers of this Blog

2015, മാർച്ച് 30, തിങ്കളാഴ്‌ച

ഒരു വടക്കന്‍ സെല്‍ഫി: മൂവി റിവ്യൂ

ഫേസ്ബുക്കില്‍ കുറച്ച് നാള്‍ മുന്‍പ് ട്രെന്‍ഡ് ആയിരുന്ന ഒരു സ്റ്റാറ്റസ് മെസേജ് ആയിരുന്നു “ഓരോ സെല്‍ഫിക്കും പറയാനുണ്ടാകും ഡിലീറ്റ് ചെയ്യപ്പെട്ട 99 സെല്‍ഫികളുടെ കഥകള്‍.” എത്ര തവണ എടുത്താലാണ് ഒരു നല്ല സെല്‍ഫി കിട്ടുന്നത് എന്ന് സാരം. വടക്കന്‍ സെല്‍ഫി അങ്ങിനെ ശരിയാകാതെ പോയതൊക്കെ ഡിലീറ്റ് ചെയ്ത് തരക്കേടില്ലാത്തവ മാത്രം എടുത്ത് വെച്ച് പ്രേക്ഷകര്‍ക്ക് ഷെയര്‍ ചെയ്ത ഒരു സാധാരണ നല്ല ചിത്രമാണ്.


ചില സിനിമകള്‍ മെസേജ് പറയാന്‍ വേണ്ടി പറയുന്ന സിനിമകളാണ്. ചിലപ്പോള്‍ മെസേജ് എങ്ങാനും പ്രേക്ഷകര്‍ക്ക് മനസിലാകാതെ വരുമോ എന്ന്‍ പേടിച്ച് അവസാന സീനില്‍ പ്രേക്ഷകനെ കുറച്ച് നേരം കൂടി പിടിച്ചിരുത്തി “ഞങ്ങളുടെ ചിത്രത്തിന്‍റെ ഗുണപാഠം ഇതാണ്” എന്ന് പറയുന്ന സിനിമകളും ഉണ്ട്. ഏറ്റവും അടുത്ത ഉദാഹരണം “മിലി”യാണ്. അങ്ങിനെ ഒരു ഉദ്യമം കൂടാതെ തന്നെ തങ്ങള്‍ക്ക് പറയാനുള്ളത് സിനിമയുടെ കഥയില്‍ തന്നെ പറഞ്ഞിരിക്കുന്നു എന്നതാണ് വടക്കന്‍ സെൽഫിയുടെ ഏറ്റവും നല്ല വശം.
സ്വന്തം സെല്‍ഫി നോക്കി സന്തോഷിക്കുന്ന ലാഘവത്തോടെ ആസ്വദിക്കാവുന്ന സിനിമയാണിത്. അതിനപ്പുറത്തേക്ക് ഇതൊരു ‘ക്ലാസ് സിനിമ’ ഒന്നുമില്ല. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കൊടുത്ത കാശിനെ നോക്കി കൊഞ്ഞനം കുത്തിക്കാണിക്കുന്ന കത്തിസിനിമകളില്‍ നിന്നൊരു മോചനം.
നായകനെ പോലെ ഈ സിനിമയും വലിയ ഉത്തരവാദിത്വങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ കൊക്കിലൊതുങ്ങുന്നത് മാത്രം കൊത്തി പറക്കുന്നു.

സപ്ലികള്‍ ബാക്കി നിര്‍ത്തി എഞ്ചിനീയറിങ്ങ് കോളേജിന്‍റെ പടിയിറക്കം. പിന്നെ ജീവിതത്തില്‍ ഒരു കഷ്ടപ്പാടുമില്ലാതെ ചുളുവില്‍ പേരെടുക്കാനുള്ള ആഗ്രഹം. ഇതാണ് നായകന്‍ ഉമേഷ്‌ (നിവിന്‍ പോളി). അതിന് സാമൂഹിക പ്രതിബദ്ധത മുതല്‍ സിനിമ വരെ അയാള്‍ തട്ടകമാക്കാന്‍ നോക്കുന്നു. അയാള്‍ക്ക് ചേര്‍ന്ന രണ്ടു സുഹൃത്തുക്കള്‍: ഷാജി (അജു വര്‍ഗീസ്‌), തങ്കമ്മ (നീരജ് മാധവ്). അവര്‍ ചേര്‍ന്നുള്ള സംഗതികള്‍ക്ക് ഇന്‍ഹരിഹര്‍ നഗര്‍ കാലമുള്ള പഴക്കം ഉണ്ടെങ്കിലും അതിന്‍റെ കാലാനുസൃതമായ മാറ്റമാണ് പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിച്ചു നിര്‍ത്തുന്നത്. അയല്‍പ്പക്കത്ത് വാടകക്കാരി എത്തുന്നതും “അവള്‍ പറഞ്ഞ്... ഐ ലവ് യൂന്ന്‍” എന്നതിനൊക്കെ ഒരു വടക്കന്‍ സെല്‍ഫി വേര്‍ഷന്‍ എടുക്കാന്‍ തിരക്കഥാകൃത്ത് വിനീത് ശ്രീനിവാസന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എല്ലാം നിരുപദ്രവകരമായതും സഭ്യമായതും ആയ തമാശകള്‍ ആയതിനാല്‍ പ്രേക്ഷകര്‍ മനസറിഞ്ഞു ചിരിക്കുന്നു. പ്രത്യേകിച്ച് അജു വര്‍ഗീസിന്‍റെ കൌണ്ടറുകളില്‍.

സിനിമയുടെ ആദ്യപകുതി സപ്ലികളിലും ‘നാട്ടില്‍ ഒരു വിലയുണ്ടാക്കാനുള്ള ശ്രമങ്ങളിലും’ ചുറ്റിത്തിരിയുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി സിനിമയിലേക്ക് കേറിപ്പറ്റാന്‍ ശ്രമിക്കുന്ന ഉമേഷ്‌ തന്‍റെ അച്ഛന്‍ (വിജയരാഘവന്‍) ഉണ്ടാക്കിയ സാഹചര്യസമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ചെന്നൈക്ക് വണ്ടി കേറുന്നു. അതേ വണ്ടിയില്‍ തന്നെ അയല്‍പ്പക്കത്തെ വാടകക്കാരി ഡെയ്സിയും കേറുന്നതും അത് ചേര്‍ത്തുണ്ടാകുന്ന ഒരു സെല്‍ഫി ഫോട്ടോ നാട്ടില്‍ ചില പുലിവാലുകള്‍ ഉണ്ടാകുന്നതും ആ പുലിവാലുകള്‍ സോള്‍വ് ചെയ്യാന്‍ ഉമേഷും ഷാജിയും വിനീത് ശ്രീനിവാസന്‍റെ പ്രൈവറ്റ് ഡിക്ടടീവ് ജാക്ക് ട്രാക്കറും നടത്തുന്ന ശ്രമമാണ് രണ്ടാം പകുതി.

നല്ല നല്ല തമാശകളും കുറിക്കു കൊള്ളുന്ന കൌണ്ടറുകളുമാണ് ഈ സിനിമയുടെ ഗ്രിപ്പ്. രംഗങ്ങള്‍ എല്ലാം പുതുമയുള്ളതാണ് എന്ന് മാത്രമല്ല സിനിമകളില്‍ ആവര്‍ത്തിച്ചു വരുന്ന ചിലരംഗങ്ങളെ, ഉദാഹരണമായി ജീവിതത്തില്‍ ബോധ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അച്ഛനെ അല്ലെങ്കില്‍ അമ്മയെ വിളിക്കുന്നത് പോലുള്ള രംഗങ്ങളെ ഹാസ്യത്മമായി വിമര്‍ശിക്കുന്ന സിനിമയ്ക്കകത്ത് നിന്നുള്ള സിനിമയുടെ വിമര്‍ശനം കൂടിയാണ് ഈ സിനിമ. കഥയില്‍ വില്ലനാരെന്ന ട്വിസ്റ്റ്‌ ഉണ്ടാക്കി ഒരു കണക്കിന് രക്ഷപെടുന്ന സിനിമാ ട്രെന്‍ഡിനെയും വടക്കന്‍ സെല്‍ഫി ചെറുതായൊന്ന് തോണ്ടി വിടുന്നുണ്ട്.

വലിയ അഭിനയ പാടവം ഒന്നും വേണ്ടാത്ത കഥാപാത്രങ്ങള്‍ ആയതിനാല്‍ നിവിന്‍ പോളി, അജു വര്‍ഗീസ്‌, വിനീത് ശ്രീനിവാസന്‍, വിജയരാഘവന്‍, നീരജ്, മന്ജ്ജിമ എന്നിവര്‍ക്ക് ഡയലോഗ് വെരിയേഷന്‍റെ സ്കോപ് മാത്രമേ സിനിമയിലുള്ളൂ. എന്ന് കരുതി ഏത് കോമനും കേറി അഭിനയിക്കാം എന്നല്ല, ഇവരുടെ പ്രതിഭ വെച്ച് നോക്കുമ്പോള്‍ ഈ കഥാപാത്രങ്ങള്‍ ഒരു വെല്ലുവിളിയല്ല എന്നുമാത്രമേ അര്‍ത്ഥമാക്കിയുള്ളൂ. നായികയ്ക്ക് ഒന്ന് പൊട്ടിക്കരഞ്ഞു സെന്റിയാകാനുള്ള ഒരു സീന്‍ കൊടുത്തിട്ടുണ്ട്. അതിനപ്പുറം അങ്ങിനെ ഒരു കഥാപാത്രം ആ സിനിമയില്‍ ഉണ്ട് എന്ന് തോന്നുന്നത് നിവിന്‍ പോളി ക്ലോസ്അപ്പ്‌ ഷോട്ടില്‍ നായികയെ നോക്കുമ്പോള്‍ മാത്രമാണ്.

ഈ കഥ പറയാന്‍ ആവശ്യമായ കെട്ടുറപ്പ് തിരക്കഥയില്‍ വിനീത് ശ്രീനിവാസന്‍ നല്‍കിയിട്ടുണ്ട്. പ്രജിത്ത് സഹസംവിധാനരംഗത്ത് നിന്ന്‍ വന്നത് കൊണ്ടാവാം ഒരു നവാഗത സംവിധായകന്‍ എന്ന തോന്നല്‍ ജനിപ്പിക്കാത്ത വിധം അടക്കത്തോടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ടൈറ്റില്‍ സോങ്ങ് ഒഴികെ ബാക്കിയൊന്നും മനസ്സില്‍ നില്‍ക്കുന്ന സംഗീതമല്ല. “തല്ലണ്ടമ്മാവാ” തള്ളിക്കേറ്റി വെച്ച് ബോറാക്കി. ജോമോന്‍ ടി ജോണിന്‍റെ ക്യാമറ തരക്കേടില്ല. കേരളം കടക്കുമ്പോള്‍ ക്യാമറയില്‍ ചില ഉണര്‍വൊക്കെ കാണുന്നത് ജോമോന്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന ക്യാമറമാന്‍ ആണെന്ന് തെളിയിക്കുന്നു. ലൊക്കേഷന്‍ സിലക്ഷനും മോശമല്ല. ആകെ മൊത്തത്തില്‍ ഒരു ലൈക്കും കമന്‍റും ഇടാവുന്ന വകുപ്പ് ഈ സെല്‍ഫിയില്‍ ഉണ്ട്.

വടക്കന്‍ സെല്‍ഫി: ഈ വെക്കേഷന് ആരുടെ കൂടെ വേണമെങ്കിലും ഇരുന്ന്‍ കണ്ട് ആസ്വദിക്കാവുന്ന കൊള്ളാവുന്ന ഒരു ചിത്രം.

1 അഭിപ്രായം:

ajith പറഞ്ഞു...

അപ്പോള്‍ ഒരു തവണ കാണാം അല്ലേ?
കാണട്ടെ